- രാത്രി ഏറെ വൈകി എത്തിയ ബാംഗ്ളൂർ തിരുവനന്തപുരം മെയിലിൽ നിന്നും കോട്ടും സ്യൂട്ടും അണിഞ്ഞ, കറുത്ത കണ്ണട ധരിച്ച, പൊക്കമുള്ള ഷൂസ് ധരിച്ച, തലയിൽ തൊപ്പിയിട്ട ഒരു മദ്ധ്യ വയസ്ക്കൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തേക്ക് ഇറങ്ങി വന്നു.
അയാളുടെ കൈയ്യിൽ ചെറിയൊരു ബാഗ് മാത്രം. സ്റ്റേഷനുമുന്നിലുളള ഓട്ടോ സ്റ്റാൻഡിൽ എത്തി അയാൾ ഒരു ഓട്ടോക്കാരനോട് ചോദിച്ചു.
“മാർത്താണ്ഡപുരത്തേക്ക് പോകണം?”
ഈ സമയം ഓട്ടോക്കാരൻ വല്ലാതൊന്നു പേടിച്ചു.
” മാർത്താണ്ഡപുരത്തേക്കോ? ഏയ് ഞാൻ ഇല്ല”
അയാൾ അവിടെ നിന്നും വിടവാങ്ങി അടുത്ത ഓട്ടോക്കാരന്റെ അടുത്തെത്തി.
“എനിക്ക് മാർത്താണ്ഡപുരം വരെ പോകണം”
മാർത്താണ്ഡപുരം എന്ന് കേട്ടതും പൊടുന്നനെ ആ ഓട്ടോക്കാരന്റെ മുഖത്തും ഭീതിയുടെ നിഴൽ പരന്നതായി അയാൾ കണ്ടു.
“ആ സ്ഥലത്തേക്ക് പോകാൻ വിളിച്ചാൽ ഈ സ്റ്റാൻഡിൽ നിന്നും ആരും വരില്ല സാറെ, അതും ഈ രാത്രിയിൽ ഒട്ടും വരില്ല സാറെ “
അയാൾ അല്പനേരം ആ ഓട്ടോ സ്റ്റാന്റിൽ നിന്നു. ഏതെങ്കിലും ഒരു വാഹനം ആ സ്ഥലത്തേക്ക് പോകാൻ വേണ്ടി വരാതിരിക്കില്ല. വരുമ്പോൾ കൈകാണിച്ചു നിർത്തിച്ചു അതിനകത്തു കയറിപ്പോകാം. അയാൾ ഏറെനേരം അവിടെ നിന്നിട്ടും ഒരു വാഹനം പോലും അതുവഴി വന്നില്ല. കുറച്ചുനേരം കൂടിയവിടെ അയാൾ നിന്നശേഷം വീണ്ടും ഒരിക്കൽകൂടി ഒരു ഓട്ടോക്കാരന്റെ സമീപീപമെത്തി.
“നിങ്ങൾക്ക് എത്ര പണം വേണമെങ്കിലും തരാം. എന്നെയൊന്ന് അവിടെവരെ എത്തിക്കൂ.. പ്ളീസ് …”
ഒടുവിൽ ആ ഓട്ടോക്കാരൻ അമിത തുക പറഞ്ഞുറപ്പിച്ചു കൊണ്ട് മനസ്സില്ലാ മനസ്സോടെ ആ യാത്രക്കാരനേയും കൊണ്ട് മാർത്താണ്ഡപുരത്തേക്ക് യാത്രതിരിച്ചു. ഓട്ടോറിക്ഷ മെയിൻറോഡിൽ നിന്നും ഒരു ഇടറൊഡിലേക്ക് തിരിഞ്ഞു.
” സാറിന് മാർത്താണ്ഡപുരത്ത് എവിടെയാ പോവേണ്ടെ? “
“എനിക്ക് ചെമ്പകശ്ശേരി മനയില്ലേ? അവിടെ വരെ പോകണം.”
“ചെമ്പകശ്ശേരി മനയോ? അതിന് അവിടെ താമസക്കാർ ആരും ഇല്ലല്ലോ ? പിന്നെ ന്തിനാണ് സാർ അവിടെ ഈ രാത്രിയിൽ പോകുന്നത് ?”
” താമസക്കാർ ആരും ഇല്ലന്നോ? എന്താ നിങ്ങൾക്ക് സ്ഥിരബുദ്ധിക്ക് തകരാറൊന്നുമില്ലേ?”
“അയ്യോ ഉണ്ടായാലും ഇല്ലെങ്കിലും ഞാനില്ല അങ്ങോട്ട്. സാർ വേറെ ഓട്ടോവിളിച്ചു പോകണം.”
അയാൾ ഓട്ടോ അവിടെ നിർത്തി.
“എന്നാൽപ്പിന്നെ അതിനടുത്തെങ്കിലും എത്തിക്കൂ.. ഞാൻ പിന്നീട് അവിടെ നിന്നും നടന്നുപോയ്ക്കോളാം.”
“ശരി എങ്കിൽ ഞാൻ ആൽമരം നിൽക്കുന്ന വളവിനടുത്ത് വരെ എത്തിക്കാം. പോരെ ?”
“ഓ.. അവിടെനിന്നും വീണ്ടും കുറെ നടക്കണമല്ലോ..ങാ…അവിടെ വരെ യെങ്കിലും എത്തിക്കൂ…..”
ഈ സമയം അയാൾ ഓട്ടോ കുറച്ചു വേഗത്തിൽ വിട്ടു. പുറത്ത് നല്ല കൂരിരിട്ട് ഒരു മോട്ടോർവാഹനം പോലും ഇതുവരെ അതുവഴി കടന്നുപോയ തായി കണ്ടില്ല. ശരവേഗത്തിൽ ഓട്ടോ ഓടി ആൽമരചുമട്ടിൽ എത്തി നിന്നു. ഓട്ടോക്കാരന് പറഞ്ഞുറപ്പിച്ച പണം നൽകിയശേഷം അയാൾ ബാഗുമെടുത്ത് ഓട്ടോയിൽനിന്നും പുറത്തേക്കിറങ്ങി.
“ങ്ഹാ സാറിന്റെ പേര് പറഞ്ഞില്ല. അറിയാനുളള ആഗ്രഹം കൊണ്ട് ചോദിക്കയാ…”
” എന്റെ പേരോ …? വിഷ്ണുനമ്പൂതിരി..”
പേര് പറഞ്ഞുകൊടുത്തിട്ട് അയാൾ
കൂരിരിട്ടിനെ വകഞ്ഞുമാറ്റി മുന്നോട്ട് നടന്നു.
‘വിഷ്ണുനമ്പൂതിരി …..!’ ആ പേര് എവിടെയോ കേട്ടിട്ടുളളതായി ഓർക്കുന്നു. അതെ, ഓർക്കുന്നു….. അയാൾ ചെമ്പകശ്ശേരി മനയിലെ വിഷ്ണു നമ്പൂതിരി തന്നെ. ഓർത്തപ്പോൾ ഓട്ടോക്കാരന്റെ പാദം മുതൽ മുടി വരെ വിറക്കാൻ തുടങ്ങി. മിത്രൻനമ്പൂതിരിയുടെ ജേഷ്ടൻ വിഷ്ണുനമ്പൂതിരി മന്മറഞ്ഞിട്ട് വർഷങ്ങൾ പലതു കഴിഞ്ഞല്ലോ, അപ്പോൾ ഈ രൂപം? ഓട്ടോക്കാരന്റെ തല വല്ലാതെ വിങ്ങുന്ന പോലെ തോന്നി….
അയാൾ പതിയെ ഓർമ്മകളിൽ തപ്പിത്തടഞ്ഞു. ആ മനയിൽ ആൾപാർപ്പില്ലാതായിട്ട് വർഷം പത്തു കഴിഞ്ഞിരിക്കുന്നു….. എന്നിട്ട് ഇപ്പോൾ എവിടെനിന്നോ ഒരു വിഷ്ണുനമ്പൂതിരി…..! ആശ്ചര്യം… ! മരിച്ചുപോയ ആൾ തിരിച്ചുവന്നിരിക്കുന്നു. ചിന്തിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല.
“ആ… എന്തരോ….എന്തോ….ആവട്ടെ…”
അയാൾ മനസ്സിൽ വന്നത് പിറുപിറുത്തുകൊണ്ട് കൂടുതൽ സമയം അവിടെ തങ്ങാതെ ഓട്ടോയിലേക്ക് കയറി. ഓട്ടോ നേരെ റെയിൽവേസ്റ്റേഷനിലേക്ക് തിരിച്ചുവിട്ടു.
കറുത്ത മൂടുപടമണിഞ്ഞ കൂരിരുളിനെ വകഞ്ഞുമാറ്റി വിഷ്ണു ഇടറോഡ് പിന്നിട്ട് ഒരു ചെറിയ നടപ്പാതയിലേക്ക് കടന്നു. അയാൾ നടന്നു വന്ന വഴിക്കിരുവശവുമുള്ള വീടുകളിൽ ഒന്നിൽപോലും ഒരാളിന്റെ നിഴൽ പോലും കാണാൻ കഴിഞ്ഞില്ല. ആൾതാമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ആ വീടുകൾ ഏതോ ഡ്രാക്കുളക്കോട്ടയിലെ പ്രേതാലയം പോലെ തോന്നിച്ചു. നിശബ്ദതയെ ഭേദിച്ചുകൊണ്ട് വല്ലപ്പോഴും കേൾക്കുന്ന പട്ടികളുടെ ഓരിയിടലും, വഴിയരുകിലെ കുറ്റിച്ചെടികൾക്കിടയിൽ നിന്നും ഉയർന്നു കേൾക്കുന്ന ചീവീടുകളുടേയും മറ്റും കരച്ചിലുമൊഴിച്ച് മനുഷ്യരുടെ ശബ്ദമോ, ഒരു നിഴലോ അവിടെ കേൾക്കാനോ കാണാനോ കഴിഞ്ഞിരുന്നില്ല.
അയാൾ നടന്നു വന്നുനിന്നത് ഒരു വലിയ നാലു കെട്ടു പുരയുടെ പടിപ്പുര വാതിൽക്കൽ. അടഞ്ഞുകിടന്ന കതക് അയാൾ തള്ളിനീക്കി. വർഷങ്ങളായി പൂട്ടിക്കിടന്ന പഴകിദ്രവിച്ച കതക് അയാൾ തൊട്ടപ്പോൾ മലർക്കെ തുറന്നു. അയാൾ മെല്ലെ മുറ്റത്തേക്ക് കടന്നു. മുറ്റം നിറയെ തലക്കു മുകളിൽ വളർന്ന് എത്തിനിൽക്കുന്ന പൂച്ചെടികളും പുല്ലുകളും കൊണ്ട് ആ നാലുകെട്ട് പുര ശരിക്കും ഒരു കാട്ടിനുളളിൽ നിൽക്കുന്ന പുരപോലെ തോന്നിച്ചു.
അയാൾ വീടിന്റെ മുൻവശത്തെ ചവുട്ട്പടിയിൽ കാലെടുത്തുവച്ചതും കടകട ശബ്ദത്തോടുകൂടി എന്തോ ഒന്ന് പറന്നു പോകുന്നത് കണ്ടിട്ട് ഒരു നിമിഷം നിന്നു. അത് എന്താണെന്ന് പറന്നുപോയ ദിക്ക് നോക്കി അയാൾ സ്ഥിരീകരിച്ചു. അതൊരു വവ്വാൽ ആയിരുന്നു . അതിന്റെ കണ്ണുകൾ തീക്കട്ടപോലെ തിളങ്ങിയിരിക്കുന്നത് കാണാം. അത്
തന്നെത്തന്നെയാണ് തുറിച്ചു നോക്കുന്നത്.
അയാൾ കൂടുതൽ സമയം അവിടെ നിന്നില്ല നേരെ ഉമ്മറപ്പടി കടന്ന് അടഞ്ഞുകിടന്ന കതക് തളളിത്തുറന്നു അകത്തേക്ക് കടന്നു! ഈ സമയം ചടപടാ ശബ്ദത്തോടുകൂടി എന്തോ ഒന്ന് മറിഞ്ഞുനിലത്തു വീഴുന്ന ശബ്ദം അയാൾ കേട്ടു. എങ്ങനെയോ കൂരിരിട്ടിൽ തപ്പിത്തടഞ്ഞ് ഒരു മെഴുകുതിരി കത്തിച്ചു. ആ മെഴുകുതിരിയുടെ വെട്ടത്തിൽ മച്ചിന്റെ മുകളിൽ ഒരു കറുത്ത പൂച്ചയെ അയാൾ കണ്ടു. അതിന്റെ രണ്ടു കണ്ണുകൾ ഇരുട്ടത്ത് വെട്ടിത്തിളങ്ങുന്നത് അയാൾക്ക് കാണാമായിരുന്നു. അത് തന്നെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നു.
അയാൾ മെഴുകുതിരി വെട്ടത്തിൽ അതിന്റെ അടുത്തേക്ക് ചെന്നു. ഈ സമയം പൂച്ച പെട്ടന്ന് എങ്ങോട്ടോ അപ്രത്യക്ഷമായി. അയാൾ നിരാശനായി തിരിച്ചുവന്നു തടി കട്ടിലിൽ ഇരുന്നു. കട്ടിലുനിറയെ പൊടിഅടിച്ചു വലകെട്ടികിടക്കുന്നു. അയാൾ കട്ടിൽ
തുടച്ചു വൃത്തിയാക്കി. വൃത്തിയാക്കുന്നതിനിടയിൽ അയാൾക്ക് കട്ടിലിനടിയിൽ നിന്നും ഒരു ഫോട്ടോ കിട്ടുന്നു. ആ ഫോട്ടോയിൽ അയാൾ സൂക്ഷിച്ചുനോക്കി. അതൊരു ഗ്രൂപ്പ് ഫോട്ടോ ആയിരുന്നു. അതിൽ തന്റെ ചിത്രം ഇപ്പോഴും തിളങ്ങിനിൽക്കുന്നതായി അയാൾ കണ്ടു.
തന്റെ ചിത്രത്തിന്റെ തൊട്ടടുത്ത് അനുജൻ മിത്രൻ നമ്പൂതിരി, അതിന് തൊട്ടടുത്ത് അമ്മ പാർവതി അമ്മാൾ, അതിന് തൊട്ടടുത്ത് അച്ഛൻ പരമേശ്വരൻ നമ്പൂതിരി. എല്ലാം പൊടിയടിച്ച് മങ്ങിയിരിക്കുന്നു. വർഷങ്ങൾക്ക് മുമ്പുള്ള ഫോട്ടോയാണ്. അയാൾ തന്റെ പഴയകാല ജീവിതത്തിലേക്ക് മടങ്ങി…..ഒരു നട്ടുച്ചനേരം പറമ്പിലെ മാവിൽ നിറയെ പച്ചമാങ്ങകൾ നിലംതൊട്ട് തൂങ്ങി നിന്നത് കണ്ടിട്ട് പാർവതിയമ്മാൾ വിഷ്ണുനമ്പൂതിരിയോട് പറഞ്ഞു.
” ദേ ആ നിൽക്കുന്ന മാങ്ങകളിങ്ങ് പറിച്ചേരെ വിഷ്ണു ,ഉപ്പിലിട്ടു വെക്കാം”
വിഷ്ണു അമ്മയെ നോക്കി.അമ്മയുടെ മുഖത്തുളള പുഞ്ചിരി കണ്ടിട്ട് വിഷ്ണു കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ മുളകൊണ്ടുളള കോവണിയെടുത്ത് മാവിലേക്ക് ചാരിവച്ച് പതുക്കെ മുകളിലേക്ക് കയറി.
മാങ്ങകൾ പറിച്ചശേഷം അവ ചാക്കിൽ കെട്ടി പത്തായപ്പുരയിൽ കൊണ്ടിട്ടു.
” ആവശ്യത്തിലധികം ആയിട്ടുണ്ട് അമ്മാ ,ഉപയോഗിച്ചുമിച്ചംവരുന്നത് താഴെ പറമ്പിലെ രുദ്രാക്ഷിയമ്മയുടെ മകൾ മധുരിമയ്ക്ക് കൊടുത്തേരെ?”
” മധുരിമമാത്രമെ മാങ്ങ കഴിക്കുള്ളോ?”
” അല്ല, അവൾ ….അമ്മയ്ക്കറിയില്ലേ ഞങ്ങൾ ക്ളാസ്മേറ്റ്സ് ആണ്. അവൾ പാവവാണമ്മെ…!”
” ങ്ഹോ…പാവം കൂടുതൽ അവളോട് ശ്രിങ്കരിക്കാൻ പോവേണ്ട..” അത്രയും പറഞ്ഞിട്ട് പാർവതിയമ്മാൾ വീട്ടിനുള്ളിലേക്ക് പോകുന്നു.
ഈ സമയം വിഷ്ണു ഒന്നു ചമ്മി ,പെട്ടന്ന് മധുരിമയിലേക്ക് അയാളുടെ മനസ്സ് ഒരു ജെറ്റ് കണക്കെ പാഞ്ഞു.
നഗരത്തിലെ ഒരു പേരുകേട്ട കോളേജ്. അന്ന് അവിടെ കോളേജ് ഡേ ഫംഗ്ഷൻ നടക്കുകയാണ്. സ്റ്റേജിൽ മധുരിമയുടെ ഭരതനാട്യം അരങ്ങേറിക്കൊണ്ടിരിക്കുന്നു.
ഈ സമയം സ്റ്റേജിന്റെ മുന്നിൽ വിഷ്ണു വളരെ ആകാംക്ഷയോടുകൂടി അത് കണ്ടു കൊണ്ടിരിക്കുകയാണ്. അയാൾക്ക് മധുരിമയുടെ ഡാൻസ് ഇഷ്ടപ്പെട്ടു. അവൾ സ്റ്റേജിൽ നിന്നിറങ്ങി വരുന്നതുവരെ അയാൾ അവിടെ
കാത്തുനിന്നു. ഡാൻസ് കഴിഞ്ഞ് സ്റ്റേജിൽ നിന്നിറങ്ങി വന്നപ്പോൾ വിഷ്ണു അവളുടെ അടുത്തുചെന്നു.
” വളരെ നന്നായിരിക്കുന്നു. മധുരിമ ഇത്ര മനോഹരമായി ഭരതനാട്യം അവതരിപ്പിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. കൺഗ്രാജുലേഷൻസ്.”
“നന്ദി”
അവൾ കൂടുതൽ സംസാരിക്കാൻ നിൽക്കാതെ അയാൾക്കൊരു പുഞ്ചിരി സമ്മാനിച്ചശേഷം അവിടെ നിന്നും പെട്ടെന്ന് ഓടിമറഞ്ഞു.ക്ളാസിൽ ലെച്ചർ നടക്കുകയാണ്. ഹിസ്റ്ററിയാണ് വിഷയം. പ്രഭാകരൻ സർ ആണ് ക്ളാസ് എടുക്കുന്നത്. വിദ്യാർത്ഥികൾ ക്ളാസിൽ ശ്രദ്ധിക്കുന്നതേയില്ല. അവർ ഓരോരുത്തരും പലപല പ്രവർത്തികളിൽ മുഴുകിയിരിക്കുകയാണ്.
ആ കൂട്ടത്തിൽ നിന്നും വ്യത്യസ്ഥമായി വിഷ്ണുവിന്റെ ശ്രദ്ധ മധുരിമയിലേക്ക് മാത്രമായിരുന്നു. എന്നാൽ മധുരിമ പ്രഭാകരൻ സാറിന്റെ ലശ്ചറിൽതന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഇടക്കപ്പെഴോ അവളുടെ ശ്രദ്ധ വിഷ്ണുവിന്റെ അടുത്തേക്ക് തിരിഞ്ഞു.
ഈ സമയം വിഷ്ണു മധുരിമയിൽതന്നെ ലയിച്ചിരിക്കുകയായിരുന്നു.
മധുരിമ തന്റെ മുഖത്തേക്ക് നോക്കിയതും പെട്ടെന്ന് അറിയാതെ തന്റെ വലത്തേ കണ്ണ് ഒന്ന് അടഞ്ഞുതുറന്നു.
ഈ സമയം മധുരിമ തന്റെ മുഖം പിൻതിരിച്ചുകളഞ്ഞു. എന്നാൽ അല്പസമയത്തിനുശേഷം മധുരിമ വീണ്ടും ഒരിക്കൽകൂടി വിഷ്ണുവിനെ തിരിഞ്ഞുനോക്കി. അപ്പോഴും വിഷ്ണുവിന്റെ ദൃഷ്ടി മധുരിമയിൽതന്നെയായിരുന്നു.
ഈ പ്രാവശ്യം വിഷ്ണു വിട്ടില്ല. അയാൾ മധുരിമയുടെ മുഖത്തേക്ക് നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു. മധുരിമയും പകരം ഒരു പുഞ്ചിരി സമ്മാനിച്ചു.
ക്ളാസ് കഴിഞ്ഞ് പിരിയാൻനേരം വിഷ്ണു കോളേജ് ക്യാമ്പസിലെ വഴിയരുകിൽ കാത്തുനിന്നു. ഈ സമയം മധുരിമയും കൂട്ടുകാരികളും ബസ്സ്റ്റോപ്പ് ലക്ഷ്യം വച്ച് നടന്നുവരുന്നുണ്ടായിരുന്നു. മധുരിമയും കൂട്ടുകാരികളും അടുത്തെത്തിയപ്പോൾ വിഷ്ണു അവരോടൊപ്പം ചേർന്നു നടന്നു.
” എന്താ വിഷ്ണു പതിവില്ലാതെ ?”
മധുരിമയുടെ കൂട്ടുകാരി രഷ്മ ചോദിച്ചു.
” ഏയ് വെറുതെ …ഒരു ..രസത്തിന്.”
” അല്ല എന്തൊ കാര്യം ഉണ്ട്. മധുരിമയുമായി പഞ്ചാരയടിക്കാനല്ലേ?”
രഷ്മ വിട്ടില്ല. ഈ സമയം മറ്റ് കൂട്ടുകാരികൾ അത് കേട്ടിട്ട് കുറച്ച് ഉറക്കെ ചിരിച്ചു. ഈ സമയം മധുരിമ നാണത്താൽ തല കുനിച്ചു .എന്നാൽ ഈ സമയം വിഷ്ണുവിന് തൊലിയുരിയുന്നതുപോലെയും തോന്നി.അയാൾ മനസിൽ ചിന്തിച്ചു. ഈ പാറുമാർ ആരും ഇല്ലാത്ത സമയം നോക്കി വേണം ഇനിയുള്ള തന്റെ നീക്കം. ഇവറ്റകൾ ഒന്നുപോയികിട്ടിയാരുന്നെങ്കിൽ, വേണ്ട ഇനിയൊരിക്കലാവാം. അയാൾ അവരിൽ നിന്നും കുറച്ചു വേഗത്തിൽ നടന്നകന്നു.
വിഷ്ണു നടന്നകന്നു മാറിയപ്പോൾ മധുരിമ കൂട്ടുകാരികളോടായി.
” രഷ്മ കുറച്ചു മാന്യമായി സംസാരിച്ചിരുന്നെങ്കിൽ വിഷ്ണു പിണങ്ങിപോകില്ലായിരുന്നു?
അയാളൊരു പാവമാ… “
” എങ്കിൽ നീയെടുത്ത് തോളത്ത് വച്ചോ?”
ഉഷ കുറച്ച് നീരസത്തോടുകൂടി പറഞ്ഞു.
ഈ സമയം മധുരിമ ഷോക്കടിച്ചപോലെ പെട്ടെന്ന് നിന്നു. രണ്ട് കാലുകളും തളരുന്നതുപോലെ അവൾക്ക് തോന്നി.
“നിങ്ങൾ നടന്നോ ഞാൻ വന്നോളാം. എന്റെ കാലുകൾ തളർന്നിട്ട് നടക്കാൻ പറ്റുന്നില്ല.”
മധുരിമ കൂട്ടൂകാരികളോടായി പറഞ്ഞു.
അവർക്ക് മധുരിമയെ തനിച്ചാക്കി പോകാനും മടി. അവർ പെട്ടെന്ന് മധുരിമയുടെയടുത്തേക്ക് ഓടിയടുത്തു. വല്ല വിധേനയും മധുരിമയെ താങ്ങി അവർ ബസ്സ്റ്റോപ്പിൽ എത്തിച്ചൂ.
ഈ സമയം വിഷ്ണു ബസ്സ് കാത്ത് ബസ്സ്റ്റോപ്പിൽ നിൽപ്പുണ്ടായിരുന്നു. കൂട്ടുകാരികൾ മധുരിമയെ
താങ്ങിയെടുത്തുകൊണ്ടു വരുന്നത് കണ്ടിട്ട് വിഷ്ണു അവളുടെയടുത്തേക്ക് ഓടിയടുത്തു.
” എന്താ മധുരിമേ എന്താണ് പ്രശ്നം ?”
” ഒന്നുമില്ല ഒരു ചെറിയ തളർച്ച.”
മധുരിമ വിഷ്ണുവിനോടായി പറഞ്ഞു. അയാൾ ഉടൻതന്നെ ഒരു ടാക്സി വിളിച്ചു വരുത്തി മധുരിമയെ അതിൽ കയറ്റി കോളേജിന് തൊട്ടടുത്തുള്ള ഒരു ഹോസ്പ്പിറ്റലിലേക്ക് കൊണ്ടു പോയി.
ഈ സമയം മധുരിമയുടെ കൂട്ടുകാരികളുടെ മുഖം കാർമേഘം ഇരുണ്ടുകൂടിയപോലെ കറുത്തിരുണ്ടു. അവർ പരസ്പരം മുഖത്തോടു മുഖം നോക്കി !ഓടിക്കൊണ്ടിരിക്കുന്ന ടാക്സിയിൽ വച്ച് മധുരിമ വിഷ്ണുവിന്റെ തോളത്ത് തട്ടിക്കൊണ്ട് ചോദിച്ചു … .
” എവിടെക്കാ…? “
വളരെ പെട്ടന്ന് തന്നെ വിഷ്ണുവിൽ
നിന്നും മറുപടിയുണ്ടായി.
“ഹോസ്പിറ്റലിലേക്ക്”
എന്നാൽ ആ സമയം മധുരിമയിൽ നിന്നും ഒരു പൊട്ടിച്ചിരിയാണ് ഉണ്ടായത്. വിഷ്ണു മധുരിമയുടെ മുഖത്തേക്ക് പകച്ചു നോക്കി. മധുരിമ അപ്പോൾ
വളരെ ശാന്ത ഭാവത്തിൽ വിഷ്ണുവിനോടായി ..
” എനിക്കൊന്നും ഇല്ലെന്നേ… ഞാൻ വെറുതെ കളവ് പറഞ്ഞതല്ലെ.. വിഷ്ണു അതെല്ലാം വിശ്വസിച്ചു. കഷ്ടം അല്പം കോമൺസെൻസൊക്കെ വേണ്ടെ ?”
വിഷ്ണു അതിശയത്തോടുകൂടി മധുരിമയെത്തന്നെ സൂക്ഷിനോക്കി.
” അമ്പടി കള്ളീ, എന്നെ നീ പറ്റിച്ചുകളഞ്ഞല്ലോ…? ” എന്ന് വിഷ്ണു മനസിൽ ചിന്തിച്ചു.
” ങ്ഹാ ഒന്നോർത്തപ്പോൾ ഒരാശ്വാസം ഉണ്ട്, മധുരിമയുടെ ആ കൂട്ടുകാരികളിൽ നിന്നും തന്നെയൊന്ന് അടർത്തിമാറ്റികിട്ടിയതിൽ!”
ഈ സമയം മധുരിമ വിഷ്ണുവിന്റെയടുത്തേക്ക് അല്പം ചേർന്നിരുന്നശേഷം പതിയെ ചോദിച്ചു.
“അല്ല ; വിഷ്ണുവിന്റെ അടുത്ത പ്രോഗ്രാം?”
” ഏയ് എനിക്ക് പ്രത്യേകിച്ച് പ്രോഗ്രാംസ് ഒന്നുമില്ല. മധുരിമയ്ക്ക് സുഖമില്ലെന്ന് അറിഞ്ഞപ്പോൾ ഞാൻ സഹായിച്ചെന്ന് മാത്രം.”
” എങ്കിൽ നമുക്ക് ഒന്ന് കറങ്ങിയിട്ട് വരാം എന്തേ പറ്റില്ലേ…?”
ഒന്നോലോചിച്ചപ്പോൾ അവൾക്ക് ബുദ്ധിയുണ്ട് എനിക്ക് ഇല്ല.
” കൊള്ളാം, തന്നെ സമ്മതിച്ചു തന്നിരിക്കുന്നു.”
അവർ ആദ്യം ഒരു ഐസ്ക്രീം പാർലറിന് മുന്നിലെത്തി. ടാക്സിക്കാരനെ പറഞ്ഞുവിട്ടിട്ട് അവർ രണ്ടും കൂടി ഐസ്ക്രീം പാർലറിലേക്ക് പ്രവേശിച്ചു. പാർലറിൽ ഈ സമയം നല്ല തിരക്ക്. അവർ തിരക്കൊഴിഞ്ഞ ഭാഗത്ത് ചെന്നിരുന്നു. അവരുടെ അടുത്തേക്ക് വെയിറ്റർ ഓർഡർ എടുക്കാനായി വന്നു നിന്നു. അവർ രണ്ട് വാനില ഐസ്ക്രീമിന് ഓർഡർ കൊടുത്തിട്ട് കാത്തിരുന്നു.
” തന്നെയൊന്നു തനിച്ചുകിട്ടാനിരിക്കുകയായിരുന്നു. ഇങ്ങനെയൊരു സന്ദർഭം ഒരുക്കിതന്നതിന് തനിക്ക് നന്ദി ആദ്യം പറയുന്നു.”
” വിഷ്ണുവിനെ ഞാൻ നേരത്തെതന്നെ ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോഴാണ് അതിനൊരു അവസരം ഒത്തത്. നമ്മൾ അല്ലേലും അയൽക്കാരും കൂടിയല്ലേ? വീട്ടുകാർ തമ്മിൽ അകൽച്ചയുണ്ടായിരുന്നെങ്കിലും തമ്മിൽ കണ്ടാൽ മിണ്ടാട്ടമില്ലായിരുന്നെങ്കിലും മാനസികമായി എന്തോ ഒരു അടുപ്പം നമ്മൾ തമ്മിലുണ്ടായിരുന്നില്ലേ?”
വിഷ്ണു അവളുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ടിരുന്നു.
” തീർച്ചയായും! താൻ പറയുന്നതെല്ലാം ശരിതന്നെ. പക്ഷെ, നമ്മുടെ രണ്ടു സമുദായം?”
” സമുദായം…! സമുദായം പോയി തുലയട്ടെ ….!”
മധുരിമ കുറച്ചു ഗൗരവത്തോടുകൂടി പറഞ്ഞുനിർത്തി.വിഷ്ണുവിന്റെ തോളിൽ ഒരു തണുത്ത കൈത്തലം പതിഞ്ഞതും, അയാൾ പൊടുന്നനെ ചിന്തയിൽ നിന്നും ഉണർന്നു.
” കൂടുതൽ ആലോചനയൊന്നും വേണ്ട വിഷ്ണു ?”
വിഷ്ണു പിന്നിലേക്ക് തിരിഞ്ഞു നോക്കി. പിന്നിൽ അച്ഛൻ പരമേശ്വരൻ നമ്പൂതിരി.! അച്ഛനെ കണ്ടതും അയാൾ പെട്ടെന്ന് അവിടെ നിന്നും വീട്ടിനുളളിലേക്ക് നടന്നു. അകത്തളം വഴി തന്റെ മുറിയെ ലക്ഷ്യം വച്ച് നടക്കാനൊരുങ്ങുവേ പുറകിൽ അച്ഛന്റെ വിളി കേട്ടു നിന്നു.
” വിഷ്ണുയിങ്ങ് വന്നേ “
അയാൾ തന്റെ അച്ഛന്റെ അടുത്തേക്ക് തിരിഞ്ഞുനടന്നു.
” നമുക്ക് പറ്റിയതൊന്നുമല്ല ആ ബന്ധം അങ്ങട് വിട്ടുകളഞ്ഞേക്കുക. സ്വസമുദായം ആയിരുന്നെങ്കിൽ ഒന്നു പരിഗണിക്കാമായിരുന്നു. നമ്മുടെ പാരമ്പര്യസ്വത്തുകൊണ്ട്
നിന്നെ മുന്തിയ കോളേജിലയച്ചു MA വരെ പഠിപ്പിച്ചതും, ഇത്രയും വളർത്തി വലുതാക്കിയതും നമ്മുടെ സംസ്ക്കാരം കാത്തുസൂക്ഷിക്കാനും പാരമ്പര്യം നിലനിർത്താനും ആണ്. അല്ല വിഷ്ണു; ഞാൻ വീണ്ടും ഒരിക്കൽകൂടി ചോദിക്കുകയാണ്. എന്തു വിചാരിച്ചാണ് ഈ പുറപ്പാട് ? നിനക്ക് നാണമില്ലേ? നമ്മുടെ സമുദായത്തിൽ പെട്ട എത്രയോ പെൺകുട്ടികൾ ഇവിടുണ്ട് …!
മനയ്ക്കൽ ഇല്ലത്തെ ഒരു പെൺകുട്ടിയെ ഞാൻ നിനക്ക് വേണ്ടി കണ്ടു വെച്ചിട്ടുണ്ടായിരുന്നു. അതൊന്നും പോരാഞ്ഞിട്ട്………വേണ്ട ഞാൻ കൂടുതലൊന്നും പറയണില്ല. പൊയ്ക്കോ……”
ആ വൃദ്ധൻ വികാരാധീനനായി താഴേക്ക് കുനിഞ്ഞ് ഉമ്മറപ്പടിയിൽ ഇരുന്നു.
ഈ സമയം വിഷ്ണു തന്റെ മുറിയെ ലക്ഷ്യം വച്ച് നടന്നു .
പരമേശ്വരൻ നമ്പൂതിരി മകനെ ശാസിക്കുന്നത് കേട്ടുകൊണ്ടു അമ്മ പാർവതിയമ്മാൾ പുറത്തേക്ക് വന്നു.
” ഞാൻ അന്നേ പറഞ്ഞതല്ലേ ആ വിവാഹമങ്ങു നടത്തി കൊടുക്കാൻ . അപ്പോൾ സമയമായില്ല;സമയമായില്ല പഠിത്തമൊക്കെ കഴിയട്ടെ എന്നൊക്കെ ആയിരുന്നു മറുപടി. ഇനിയും ഇതങ്ങട് നീട്ടിക്കൊണ്ടു പോയാൽ ചിലപ്പോ.. നമ്മടെ മകനെ നഷ്ടപ്പെട്ടെന്നും വരും !”
പരമേശ്വരൻ നമ്പൂതിരി പാർവതിയമ്മാളിന്റെ മുഖത്തേക്ക് തുറിച്ചു നോക്കി. ആ നോട്ടം തന്റെ നെഞ്ചത്തേക്ക് ഒരു കാരിരിമ്പാണി തുളച്ചുകയറുന്നപോലെ അവർക്ക് തോന്നി.
ചെമ്പകശ്ശേരി ഇല്ലത്തേക്ക് ഒരു കൂട്ടർ ടാക്സിയിൽ വന്നിറങ്ങി. അവർ പടിപ്പുര കടന്ന് മുറ്റത്തേക്ക് നടന്നു. ഈ സമയം
ഉമ്മറപ്പടിയിൽ ചാരുകസേരയിൽ ഇരുന്ന പരമേശ്വരൻ നമ്പൂതിരി ആഗതരെ കണ്ടിട്ട് എഴുന്നേറ്റ് നിന്നു.
“ ശിവ…ശിവ…. ഇതാരാ വരണത്? ഞങ്ങളിപ്പോ വാര്യരുടെ കാര്യമങ്ങ്ട് പറഞ്ഞതേളളൂ.”
പരമേശ്വരൻ നമ്പൂതിരി അകത്തേക്ക് നോക്കി പാർവതിയമ്മാളിനോടായി.
“ അമ്മാളെ ഒന്നിങ് പുറത്തേക്ക് വന്നേ..ഇതാരാ വന്നിരിക്കാണന്ന് നോക്കിയെ”
ഈ സമയം അകത്തളത്തിൽ കൃഷ്ണതുളസിചെടി നനച്ചുകൊണ്ടു നിൽക്കുകയായിരുന്ന അമ്മാൾ
പരമേശ്വരൻ നമ്പൂതിരിയുടെ വിളികേട്ട് പുറത്തേങ്ങിറങ്ങി വന്നു. പുറത്തുനിൽക്കുന്നവരെ കണ്ടപ്പോൾ തന്നെ അമ്മാളിന്റെ മുഖത്ത് ചെറുപ്രശന്നത കൈവന്നു. അല്ല ഇതാര് വാര്യരൊ? ഓ എന്തോ കോള് ഒപ്പിച്ചു വന്നിരിക്കയാണ്. വാര്യർ ആ നാട്ടിലെ പേരുകേട്ട ഒരു കല്യാണബ്രോക്കറാണ്. ഇടയ്ക്കിടെ ഈ ഇല്ലത്തേയ്ക്കും തല കാണിക്കാറുണ്ട്. വരുമ്പോഴൊക്കെ മൂത്ത മകനുവേണ്ടി ഓരോ പ്രൊപ്പോസലും കൊണ്ടുവരും. ഈ പ്രാവശ്യവും എന്തോ ഉണ്ട് .
“ ഞങ്ങളങ്ങട്ട് പറഞ്ഞതേയുള്ളു. ഇപ്പോ എന്താ പറയക തേടിയ വള്ളി കാലിൽ ചുറ്റിയപോലുണ്ടു.”
വാര്യർ ഉമ്മറപ്പടി കടന്ന് അകത്തെ ഇടനാഴിയിൽ എത്തി നിലയുറപ്പിച്ചു. ഈ സമയം ഇടനാഴിയിൽ നിന്നവരെ പാർവതിയമ്മാൾ സ്വീകരണമുറിയിലേക്ക് ക്ഷണിച്ചു. തുടർന്ന് വാര്യർ കാര്യത്തിലേക്ക് കടന്നു.
“ മനക്കൽ ഇല്ലത്തെ സുലോചന വെളുത്ത നിറം ഒത്തവണ്ണം ഒത്തനീളം, വയസ്സ് 26,ബീഎഡ്ഢ് പാസായി വീടിന് തൊട്ടടുത്തുളള സ്കൂളിലെ ടീച്ചർ ആയി ജോലി നോക്കുന്നു. 200 ഓളം ഏക്കർ വരുന്ന പുരയിടം. കോടികൾ വിലമതിക്കുന്ന തറവാട്. കോടികൾ ബാങ്ക് നിക്ഷേപം. കോടികൾ വിലമതിക്കുന്ന സ്വർണ്ണശേഖരം. ഇതുപോലൊരു ബന്ധം ഈ കുഞ്ഞിനിനി കിട്ടാൻപോകുന്നില്ല. എങ്ങനേയും ഈ ബന്ധമങ്ങ് നടത്തണമെന്നാണ് എന്റെ അഭിപ്രായം.”
പരമേശ്വരൻ നമ്പൂതിരി ഒന്ന് ഇരുത്തി മൂളിയതിന് ശേഷം
“ഞങ്ങൾക്ക് ഇഷ്ടക്കൊറവൊന്നുമില്ല. പക്ഷെ മകന്റെ അഭിപ്രായം കൂടിയറിയേണ്ടേ…?”
“ അവന് ഇഷ്ടം ആവും. നമുക്ക് ആ ആലോചനയങ്ങ് നടത്തിനോക്കാം. വാര്യര് പറയണ്ട ഞങ്ങൾക്ക് പണ്ടുമുതലേ അവരെക്കുറിച്ചും ആ തറവാടിനെക്കുറിച്ചും അറിയാം.”
പാർവതിയമ്മാളിന് സമ്മതം എന്ന് മനസിലായി.ഇനി ഒരാളെക്കൂടി നോക്കണം. അത് വിഷ്ണു. വാര്യർ നേരെ വിഷ്ണുവിന്റെ അടുത്തെത്തി.വിഷ്ണു ഈ സമയം തന്റെ മുറിയിൽ ഒരു നോവൽ വായിച്ചിരിക്കുകയായിരുന്നു.
“ വിഷ്ണുമോന് പറ്റിയ ഒരു ആലോചന വന്നു ചേർന്നിട്ടുണ്ട്. “
ഒരു പെണ്ണിന്റെ ഫോട്ടോ കാട്ടികൊടുത്തിട്ട് വാര്യർ പറഞ്ഞു.
ഓർക്കാപ്പുറത്ത് വന്ന വാര്യരോട് വിഷ്ണു അല്പം കയർത്തു. ഫോട്ടോയിൽ നോക്കാതെ തന്നെ വാര്യരോടായി..
“ വാര്യർക്ക് വേറൊരു പണിയും ഇല്ലേ? എനിക്കാണെങ്കിൽ ഇവിടെ ടെൻഷൻ അടിച്ചിരിക്കുമ്പോഴാണ് ഓരോന്നും കൊണ്ട് വരുന്നത്.”
“ അല്ല വിഷ്ണു മോന് പറ്റിയ ഒരാലോചന കിട്ടിയപ്പൊൾ വന്നതാ…ഇഷ്ടപ്പെട്ടില്ലെങ്കിൽ വിട്ടേരെ”
“ ഇഷ്ടപ്പെട്ടില്ല ഇനിയിവിടെ ഈ കാര്യം പറഞ്ഞ് വന്നു പോകരുത്?”
വാര്യർ പിന്നവിടെ നിന്നില്ല.
തന്റെ കൂടെ വന്നവരെയും കൂട്ടി വാര്യർ വന്ന വഴി ഓടുകയായിരുന്നു.
പൂമുഖത്ത് ചാരുകസേരയിലിരുന്ന പരമേശ്വരൻ നമ്പൂതിരി വാര്യർ പോയ ദിക്ക് നോക്കി ചോദിച്ചു.
“ അല്യാ…ഈവാര്യർ ഒന്നും മിണ്ടാതെ സ്ഥലം വിട്ടതെന്താ…? ഇനി വിഷ്ണു വല്ലോം കയർത്തൂ പറഞ്ഞിട്ടാണോ?”
നമ്പൂതിരിക്ക് മറുപടിയായി പാർവതിയമ്മാൾ ഈ സമയം
ഇങ്ങനെ പറഞ്ഞു:
“ അവൻ വാര്യരെ ശകാരിച്ചുകാണും. അല്ല്യാതെ വാര്യരങ്ങനെ പിണങ്ങിപ്പോകില്ല്യ നമുക്കൊന്നു തിരക്കി നോക്കാം . എന്താ അവന്റെ മനസിലിരിപ്പെന്ന് അറിയാമല്ലൊ.”
നമ്പൂതിരിയും അമ്മാളും കൂടി വിഷ്ണുവിന്റെ മുറിയെ ലക്ഷ്യമാക്കി നടന്നു. പാതി തുറന്നിട്ട വാതിൽ മെല്ലെ തുറന്നു അവർ അകത്തേക്ക് കയറി. ഈ സമയം മകൻ ഗഹനമായ വായനയിൽ ലയിച്ചിരിക്കുകയായിരുന്നു.
“ മോനെ വിഷ്ണു..എന്താ വാര്യർ ഒന്നുംമിണ്ടാണ്ട് പോയേ…? നീ വല്ലതും വാര്യരെ പറഞ്ഞോ?”
പരമേശ്വരൻ നമ്പൂതിരി ആകാംക്ഷാഭരിതനായി മകനോടായി ചോദിച്ചു. വിഷ്ണു പെട്ടെന്ന് തന്റെ കണ്ണുകൾ രണ്ടും പുസ്തകതാളിൽ നിന്നും പറിച്ചെടുത്തിട്ട് വെട്ടിത്തിരിഞ്ഞു നോക്കി. ഈ സമയം മുറിക്കകത്തേക്ക് കയറി വരുന്ന അച്ഛനേയും അമ്മയേയും കണ്ടു. പെട്ടെന്ന് വിഷ്ണു വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി മേശപ്പുറത്ത് വച്ചിട്ട് കസേരയിൽ നിന്നും എഴുന്നേറ്റു.
വിഷ്ണുവിന് അച്ഛന്റെ മുഖത്തേക്ക് നോക്കാൻ ഒരു ഭയം. കുട്ടിക്കാലം മുതലേ വഴക്ക് പറയും. പക്ഷെ ഇതുവരെ തന്നെ അടിച്ചിട്ടില്ല. എന്നാൽ അയൽപക്കത്തെ വീട്ടിൽ വഴക്കുണ്ടയാൽ വീട്ടുകാർക്ക് വലിയ പേടിയാണ്. എന്നാൽ വീട്ടുകാരാരും തടസം മധുരിമയ്ക്ക് എന്തു മാത്രം അടിയാണ് കൊളളുന്നത്. ഞാൻ എന്നും വീടിന്റെ ഉമ്മറത്തിരുന്ന് കാണുന്നതല്ലേ? ഓ..ഓർക്കാൻകൂടി കഴിയുന്നില്ല. അവളുടെ അച്ഛൻ വലിയ ദ്വേഷ്യക്കാരൻ ആയതുകൊണ്ടാ….
“ എന്താ വിഷ്ണൂ …ഞാൻ ചോദിച്ചത് കേട്ടില്ലെ?”
പരമേശ്വരൻ നമ്പൂതിരിയുടെ ചോദ്യത്തിന് ഗാഭീര്യം കൂടിയിരുന്നു. വിഷ്ണു പതിയെ തലയുയർത്തി തന്റെ അച്ഛന്റെ മുഖത്തേക്ക് നോക്കി. എന്നിട്ട് പതിയെ ഇങ്ങനെ പറഞ്ഞു.
“ എനിക്കിപ്പോൾ കല്യാണം വേണ്ട അച്ഛാ…”
അത് കേട്ടതും പാർവതിയമ്മാൾ ഇടയ്ക്ക് കയറി.
“ യ്യ്യോ..യ്യോ..ത് ന്താ…വിഷ്ണൂ..ഇങ്ങിനേയ് നിനക്കെന്ത് പറ്റിമോനെ..നിനക്ക് താഴെയൊരാൾ കാത്തുനിൽപ്പുണ്ടെന്ന് ഓർമ്മവേണം.”
“ കല്യാണവും മറ്റും
എനിക്ക് ഇപ്പോ വേണ്ട അമ്മാ
ഒരു ജോലികിട്ടീയിട്ട് മതി”
“ നിനക്ക് എപ്പൊ ജോലി കിട്ടാനാ…മുടി നരച്ചിട്ട് മതിയോ? ഇപ്പത്തന്നെ ഒരുപാട് ടെസ്റ്റ് എഴുതിയിട്ട് നിൽക്കയല്ലേ? ഒന്നിനെങ്കിലും വിളിച്ചോ?”
പാർവതിയമ്മാൾ വിട്ടില്ല അവർ മകനോട് തർക്കിച്ചു നിന്നു.
“ ആരോക്കെ എന്തൊക്കെ പറഞ്ഞാലും ഇപ്പം എനിക്ക് വിവാഹം വേണ്ട. എനിക്ക് വേണ്ടുമ്പോൾ ഞാൻ പറഞ്ഞോളാം.”
“ അങ്ങനെ വേണ്ടുമ്പോ പറയാനിരുന്നാൽ ആ ബന്ധമങ്ങ് കൈവിട്ടു പോകും മോനെ. പിന്നീട് അതുപോലൊരു ബന്ധം ഇനിയീജന്മത്ത് കിട്ടീയീന്ന് വരില്ല്യാ , നമ്മുടെ അന്തസിനും തറവാടിത്വത്തിനും ചേർന്നൊരു ബന്ധമല്ല്യേ. അങ്ങനൊരു ബന്ധം കിട്ടുവായെന്ന്ച്ചാ. അതില്ലാണ്ട്യാക്കുകയത്രയെളുപ്പമല്ലാട്ട്യോ കുട്ടീ….നിനക്ക് സമയം തരാം . നീ ആലോചിച്ചിട്ട് പറഞ്ഞാൽ മതി.”
അവർ മറുപടി പ്രതീക്ഷിച്ചുകൊണ്ട് വിഷ്ണുവിന്റ മുറി വിട്ടു പുറത്തേക്ക് പോകുന്നു.
വിഷ്ണു ആകെ കുഴങ്ങി. അയാൾ മേശപ്പുറത്തിരുന്ന പുസ്തകം വലിച്ചു ദൂരത്തേക്ക് എറിഞ്ഞു. അയാളുടെ തല വിങ്ങുന്നപോലെ അയാൾക്ക് തോന്നി.
തനിക്ക് ഇത്ര ദ്വേഷ്യം എങ്ങനെ കൈവന്നു. ഇതുവരെ ഞാൻ ഒരു വസ്തുവും വലിച്ചെറിഞ്ഞിട്ടില്ല. പിന്നെതെങ്ങനെ ഈ കോപം ഉണ്ടായി? സത്യത്തിൽ ഞാൻ എന്താണ് ചെയ്തത് ? ഒരു പുസ്തകത്തെ നിഷേധിച്ചിരിക്കുന്നു. അതിനർത്ഥം ഞാനൊരു അക്ഷരവിരോധിയായി മാറിയെന്നല്ലേ? അക്ഷരവിരോധം സരസ്വതിദേവിയോടുളള വിരോധമായി കാണേണ്ടിയിരിക്കുന്നു.അതുപാടില്ല സരസ്വതിദേവിയുടെ അനുഗ്രഹമില്ലെങ്കിൽ അജ്ഞാനിയും കുരടനുമായിത്തീരും തീർച്ച. അതുണ്ടാവാൻ പാടില്ല. കോപത്തെ മനസ്സിൽ നിന്നും തുരത്തേണ്ടിയിരിയ്ക്കുന്നു. അയാൾ തന്റെ പൂണൂലിൽ വലതുകൈകൊണ്ട് സ്പർശിച്ചു. “ ശിവ..ശിവ…അറിഞ്ഞോ അറിയാതെയോ ചെയ്ത പാപത്തിന് പ്രായച്ഛിത്തം ചെയ്യാൻ ഞാൻ തയ്യാറാണ്. കോപം എന്നിലുണ്ടാവാൻ ഒരു വഴിയുമില്ല.
ഞാനാണങ്കിൽ നിത്യവും സസ്യാഹാരം അല്ലേ ഭക്ഷിക്കുന്നത് പിന്നെങ്ങനെ ആ വികാരം എന്നിൽ പ്രകടമായി?
ഇങ്ങനെ ചിന്തിച്ചു നിൽക്കെ ഒരു ഫോൺ കാൾ വന്നു.
“ വിഷ്ണൂ മോനെ ആ ഫോൺ എടുത്തേ ചിലപ്പോൾ ബോംബെയിൽ നിന്നും മിത്രൻ ആയിരിക്കും ?”
പൂമുഖത്ത് ചാരുകസേരയിലിരുന്ന പരമേശ്വരൻ നമ്പൂതിരി വിഷ്ണുവിനോടായി വിളിച്ചുപറഞ്ഞു. അത് കേട്ടിട്ട് വിഷ്ണു
മനസില്ലാമനസ്സോടെ തന്റെ മുറിയിൽനിന്നിറങ്ങി മുൻവശത്തെ സ്വീകരണമുറിയിലെ ഫോണിരുന്ന ഭാഗത്ത് എത്തി. പണ്ടാരോ തേക്കിൻ തടിയിൽ നിർമ്മിച്ച മേശമേൽ ഇരുന്ന റിസീവർ എടുത്ത് ചെവിക്ക് സപീപം പിടിച്ച് അക്ഷമനായി കാത്തുനിന്നു.
“ ഹലോ ….മിത്രൻ നമ്പൂതിരി ഫ്രം ബോംബെ; സ്വരം കേട്ടിട്ട് മറു തലക്കൽ ജേഷ്ടൻ ആണന്ന് തോന്നുന്നു.”
“ അതെ അനുജാ , പ്രത്യേകിച്ച് വിശേഷം?”
“ ഞാൻ അടുത്ത ആഴ്ച നാട് കാണാൻ വരുന്നു. അച്ഛനും അമ്മയും എവിടെ?”
“ ഇവിടുണ്ട് അവർക്ക് ഫോൺ കൊടുക്കണോ?”
“ കൊടുത്തേ..”
“ അച്ഛാഅമ്മാ ഓടി വാ അനുജൻ മിത്രൻ ബോംബെയിൽ നിന്ന് ”
അതു കേട്ടതും പരമേശ്വരൻ നമ്പൂതിരിയും അമ്മാളും കൂടി ഫോണിനടുത്തേക്ക് ഓടിയടുത്തു. ഈ സമയം വിഷ്ണു ഫോൺ അവരുടെ കൈയ്യിലേക്ക് കൊടുത്തു.
“ഞാൻ നിന്റെ അച്ഛനാണ് സംസാരിക്കുന്നെ, മോൻ എപ്പോഴാ ഇങ്ങട് തിരിക്കണത്?”
“ അടുത്ത ആഴ്ച വെള്ളി ദിവസം അവിടെത്തും.”
“ ഞങ്ങൾ കാത്ത് നിൽക്കാം.”
ഫോൺ താഴെ വച്ചിട്ട് മറ്റുളളവരോടായി പറഞ്ഞു.
“ ഈ അടുത്ത കാലത്തല്ല്യേ ബോംബെയ്ക്ക് മടങ്ങിപ്പോയത് പിന്നെ ഇപ്പോ എന്തിനായിട്ടാ വരവ്?”